
ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്ഥാനിൽ നടത്തിയ ആക്രമണം അവസാനിപ്പിച്ചത് യുഎസിന്റെ സമ്മർദ്ദത്താലാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന ‘അമേരിക്ക ബിസിനസ് ഫോറത്തിൽ’ സംസാരിക്കവെയാണ് ഇന്ത്യാ - പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടു എന്ന് ട്രംപ് ആവർത്തിച്ചത്. മുമ്പും പലതവണ ട്രംപ് ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളും സൈനിക താവളങ്ങളും ഇന്ത്യ ആക്രമിച്ചത്.
“യുദ്ധം തുടർന്നാൽ വ്യാപാര കരാറുകൾ റദ്ദാക്കുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകി. അതിന്റെ പിറ്റേന്നുതന്നെ ഇരുരാജ്യങ്ങളും വിളിച്ച് സമാധാനത്തിലായെന്ന് അറിയിച്ചു,” – ട്രംപ് പറഞ്ഞു. മേയ് 7ന് ആരംഭിച്ച് 10ന് അവസാനിച്ച സംഘർഷത്തിൽ 7 അല്ല, 8 വിമാനങ്ങളാണ് വെടിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. “ട്രംപ് ഇതേ അവകാശവാദം ഉന്നയിക്കുന്നത് 58-ാം തവണയാണ്. എന്നാൽ മോദി സർക്കാർ ഇതുവരെ അതിനെ നിഷേധിച്ചിട്ടില്ല.”- കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു,











